Sunday, November 30, 2008

Dear Terrorist: I am still alive; what can u do more…

Dear Terrorist: I am still alive; what can u do more…
Dear Politician: I am still alive; where were u….
I am still an Indian!!!!*

ഇതിൽ കുറഞ്ഞ വാക്കുകളിൽ എങ്ങിനെ ഇതിനെതിരെ പ്രതികരിക്കും. അറുപതിലേറെ മണിക്കൂർ ഇന്ത്യയെ വെറുമൊരു ജീവചവമാക്കി വെന്റിലേറ്ററിൽ ഇട്ട നരഭോജികളോടു ഇതിൽ കൂടുതൽ നാമെന്തു പറയും.

അതെ ഞാനിന്നും ജിവിചിരിക്കുന്നു. അതു ഒരു തീവ്രവദിയുടേയും ദയ കൊണ്ടല്ല.
ഒരു രാഷ്ട്രീയ കോമരങ്ങളുടേയും ദയയും സംരക്ഷണം കൊണ്ടല്ലത്.

സ്വന്തം ജീവൻ ബലി കൊടുത്ത് ഒരു രാജ്യത്തിന്റെ മാനത്തിനായി, അവിടുത്തെ ജനങ്ങളുടെ സംരക്ഷണത്തിനായി വെള്ളവും ഭക്ഷണവുമില്ലതെ രാത്രിയെന്നോ പകലെന്നോ ഇല്ലാതെ ഞങ്ങളുടെ രക്ഷാകവചമയതു നിങ്ങളാണെന്ന് ഞങ്ങളിന്നു തിരിച്ചറിയുന്നു. ഞങ്ങൾക്ക് സ്വൈരമായി ജീവിക്കാൻ വേണ്ടിയിട്ടാണ് നിങ്ങളുടെ നിണമൊഴുകിയതു. ഞങ്ങൾക്കു വേണ്ടി ത്യജിച്ച നിങ്ങളുടെ ജീവിതത്തിനു പകരം തരാൻ ഒരു പിടികണ്ണീർ പൂക്കൾ മാത്രയുള്ളു ഞങ്ങളുടെ കൈയിൽ.

അതു കൊണ്ടുതന്നെയാണു ഒറ്റ മകൻ നഷ്ട്ടപെട്ടപ്പൊഴും ഉണ്ണിക്രിഷ്ണനെന്ന ആ പിതാവു് സമനില കൈവിടാതെ പറഞ്ഞത് ഇത് എന്റെ നഷ്ട്ടമല്ല ഒരു രാജ്യത്തിന്റെ നഷ്ട്ടമാണെന്ന്. പിന്നെന്തിന്നു ഞാൻ കരയണം. ആ പിതാവിന്റെ കാൽക്കലെന്റെ കണ്ണീർ പ്രണാമം.

ഒരു കളിയിൽ ഒന്നു ശോഭിച്ചാൽ, ഒരു സൌന്ദര്യ മത്സരത്തിൽ സ്വന്തം മേനി അഴകു കാണിച്ചു കൈയടി വാങ്ങിയാൽ, അവർ വന്നിറങ്ങുന്ന വീമാന താവളം മുതൽ വീടുവരെ പൂചെണ്ടുകളുമായി അനുകമിക്കുന്ന നമ്മുടെ മന്ത്രി പുങ്കവന്മാരെയൊന്നും സന്ദീപിന്റെ മരണാന്തര ചടങ്ങുകളിലൊന്നും നമ്മുക്ക് കാണാൻ കഴിഞ്ഞില്ല. ഒരു സത്കർമ്മമല്ലേ അവരുടെ സാന്നിദ്ധ്യം കൊണ്ട് അത് നശിപ്പിക്കതിരുന്നതിനു ആരോടാണ് നന്ദി പറയേണ്ടത്…ഇന്നു ഈ ദുഷ്ട്ട രാഷ്ട്രീയ ശക്തികളെ കാണണ്ടയെന്നു പറയാനുള്ള തന്റേടം കാണിച്ച ആ പിതാവിന്റെ ഒരംശം ധൈര്യം നമ്മൾക്കില്ലാതെ പോയതിൽ ഞാൻ ലജ്ജിക്കുന്നു.

സ്വന്തം രാജ്യത്തിനെ ഒറ്റു കൊടുക്കുന്ന തീവ്രവാദികളുടെ കൂടെ നിന്നു വെടിയേറ്റു മരിച്ച മകന്റെ ശവശരീരം കാണണ്ട എന്നു പറഞ്ഞ അമ്മയുടെ വാക്കുകളിൽ നിഴലിച്ച രാജ്യ സ്നേഹത്തിന്റെ മങ്ങിയ നിറമല്ല ഇന്നു ഈ അച്ച്ഛന്റെ വക്കുകളിലുള്ളത്.

Terrorism have no face, but have an open agenda.
Politician have a face, but have a hidden agenda.*

*കടപ്പാടു്: NDTV

Thursday, November 20, 2008

ഡിസ്റ്റോൺഷ്യയുടെ 2008ലെ ഓണം. (ഓന്നാം ഭാഗം)


ഓണമെന്നു കേൾക്കുമ്പോഴൊക്കെ നമ്മുടെ മനസ്സിൽ മിന്നിമറയുന്ന ഒരുപാടു സങ്കല്പങൾ ഉണ്ടാവും. പൂക്കളം, ഒണകോടി, കൈകൊട്ടികളി, ഒണസദ്യ, അങ്ങിനെയുള്ള ഒരുപാടു പേജുകളിലേക്ക് ലിങ്ക് കൊടുക്കാൻ മാത്രമുള്ള ഓർമ്മകൾ കൈവശമുള്ളവരാണു നമ്മൾ മലയാളികളെന്ന് ആർക്കും സംശയമുണ്ടാവില്ല. ഈ നൊസ്റ്റാൾജിക്ക് ഇവെന്റ്സാണു എന്നെ എപ്പോഴും ഓണം ഒരു വക്കേഷൻ കാലമായി തിരഞ്ഞെടുക്കാൻ പ്രേരിപ്പിക്കുന്നതെന്ന് നിങ്ങളാരും തെറ്റിദ്ധരിക്കുകയൊന്നും വേണ്ട. എന്റെ മക്കളുടേയും കെട്ട്യോളുടേയും ഒഴിവു തന്നെയാണു അതിന്റെ പിന്നിലെ ഡ്രൈവിങ്ങ് ഫോർസ്.

ഉത്രാടത്തിന്റ അന്നു ഉച്ചയോടെ ഇക്കുറിയും ഞാൻ നാട്ടിലെത്തി. നാട്ടിലെത്തിയാൽ ഞങ്ങളെല്ലാവരും (ഈ ഞങ്ങളെന്നു പറഞ്ഞാൽ ഡിസ്റ്റൊൺഷ്യ ക്ലബിന്റെ അംഗങ്ങളായിട്ടുള്ള പ്രവാസികൾ) നിർബന്ധമായും അരവിന്ദേട്ടന്റെ ചായപ്പിടികയും റാസിലാലിന്റെ കടയുമുൾപെടുന്ന ക്ലബ്ബ് പരിസരത്ത് നേരിട്ടെത്തി ഹാജർ രേഖപെടുത്തി പനിനീരു തെളിക്കാനുള്ള വഴിപാടായി ആയിരം രൂപ, പേരും നാളും പറഞ്ഞു രസീതാക്കണം. വെള്ളവും, ടച്ചിങ്സും, മറ്റു രംഗ സജ്ജികരണങ്ങളും ഒരുക്കുന്നതിൽ തനിക്ക് ഒരു എതിരാളിയില്ലന്നു സംശയലേശമന്യേ തെളിയിച്ചിട്ടുള്ള ഷിനു തന്നെയാണു സ്മോളിങിന്റെ സംഘാടക സമിതി പ്രെസിഡെന്റ് കം ട്രഷറർ.

അതിനു വേണ്ടി ഷിനുവിനെ സമീപിച്ചപ്പോഴാണു ഓണം പ്രമാണിച്ചു സനു നാട്ടിൽ വന്നിട്ടുള്ളതിനാൽ തത്ക്കാലത്തേക്ക് ബുക്കിങ്ങ് എടുക്കുന്നില്ലന്ന് അറിഞ്ഞത്. സനൂന്നു പറഞ്ഞാൽ ഒരു വ്യക്തിയല്ല ഒരു പ്രസ്ഥാനമാണു. അത്യാവശ്യം ഗുണ്ടായിസവും കള്ളു കുടിയൊക്കെയുണ്ടെങ്കിലും സത്യം പറയണമല്ലോ അതിന്റെ അഹംങ്കാരമൊന്നും അവനില്ല. ഡിസ്റ്റൊൺഷ്യ ക്ലബ്ബിന്റെ സ്ഥാപക നേതാവ്, ക്ലബ്ബിലെ അംഗങ്ങളുടെ സ്വഭാവത്തിനു അനുയോജ്യമായി നിഘണ്ടുവിലില്ലാത്ത (പ്രത്യേകിച്ചു ഒരു അർത്ഥവുമില്ലാത്ത) ഡിസ്റ്റൊൺഷ്യ എന്ന പേരു കണ്ടു പിടിക്കാനുള്ള മിടുക്ക് അവനുമാത്രമേയുള്ളു. അതു ക്ലബ്ബിലെ വെറും ഡിസ്റ്റൊൺഷ്യക്കാരായ ഞങ്ങളൊക്കെ രണ്ടെണ്ണം അടിക്കുമ്പോൾ അവനെ പറ്റി പറയുന്ന കമ്മെന്റുകളിൽ ഒന്നു മാത്രമാണു.

അവനു ഇതിലും തറയാവാൻ പറ്റുമെന്ന് എനിക്കു മനസ്സിലായത് ഇത്ര ചെറുപ്പത്തിലെ ദുബായിലെ ഒരു കമ്പനിയുടെ മിഡിലീസ്റ്റ് മാനേജരും പിന്നെ ഒരു കമ്പനിയുടെ ജനറൽ മാനേജറുമൊക്കെ ആയപ്പോളാണു്. അവൻ ഈ നിലയിലെത്തിയതു കൊണ്ട് നാട്ടുക്കാർക്കുണ്ടായ ഗുണം എന്താണെന്നു ചോദിച്ചാൽ നാട്ടിൽ വായിൽ നോട്ടത്തിൽ Phd എടുത്തിട്ടുള്ള ഒരുപാടെണ്ണത്തിനെ ഇവിടെ ദുബായിൽ കൊണ്ടു വന്നു ടൈയൊക്കെ കെട്ടിച്ചു സെയിത്സുമാൻ തൊട്ടു സൂപ്പർവൈസർ വരെ ആക്കി എന്നുള്ളതാണു്. ഇതു കൊണ്ട് നാടൊന്നു നന്നായെങ്കിലും ദുബായിൽ സുപ്പർമാർക്കറ്റിൽ മൊബൈൽ കൌണ്ടറിന്റെ മുന്നിൽ കൂടി കടന്നു പോകുന്ന ഞങ്ങളുടെ അടുത്തുള്ള പെൺകുട്ടികളൊക്കെ തിരിഞ്ഞുനോക്കി നടന്നിട്ടു ഒരോ റാക്കിലിടിച്ച് വരുത്തുന്ന അപകടങ്ങൾ കൂടി എന്നു മാത്രം. അല്ല അവരെ പറഞ്ഞിട്ടും കര്യമില്ല. നേരെ ചൊവ്വെ ഒരു പ്രേമലേഖനം പോലും എഴുതാൻ അറിയത്ത ഇവരൊക്കെ ടൈയും കളസവും ഒക്കെ ഇട്ടു എന്തു പണിയാണു ചെയ്യുന്നതെന്നറിയുനുള്ള ഒരു ആകാംഷ കൊണ്ട് തിരിഞ്ഞു നോക്കുന്നതണു അല്ലാതെ വെറെ ഒന്നും ചിന്തിക്കണ്ടാട്ടോ!!

സനു നാട്ടിലുള്ള സ്ഥിതിക്കു ഇന്നു രാത്രി മേപ്പുറത്ത് (റോഡ് മുകൾ ഭാഗത്തും വീടുകളൊക്കെ താഴത്തും ആയതു കൊണ്ട് ഞങ്ങൾ റോഡുള്ള് ഭാഗത്തിനെ മേപ്പുറം എന്നാണു പറയാറു) റിയാലിറ്റി ഷോയുടെ മിനിമം ഒരു റൌണ്ടിനുള്ള സ്കോപ്പ് എല്ലാവരും പ്രതീക്ഷിക്കുന്നുണ്ട്. ആരാണു എലിമിനേറ്റ് ആയതെന്നു പിറ്റേ ദിവസം കാലത്ത് അരവിന്ദേട്ടന്റെ ചായ പീടികയിൽ ഫ്ലേഷ് ന്യുസായി സ്ക്രൊൾ ചെയ്യപെടും. പിന്നെ ശരത്തിന്റേയും, ശ്രീകുട്ടന്റേയുമൊക്കെ റോൾ കാലത്തുതന്നെ ചായപീടികയിൽ എത്തുന്ന കരണവന്മാർ ഏറ്റെടുക്കുകയാണു പതിവു്.

രാത്രി കാക്കരിപ്പനൂട്ടി ആറാപ്പു വിളിച്ചതിനു ശേഷം ഞങ്ങൾ ഡിസ്റ്റൊൺഷ്യ ക്ലബ്ബ് പരിസരത്തെ ലക്ഷ്യമാക്കി നീങ്ങി. അങിനെ വട്ടം കൂടിയിരുന്നു ദുബായിലുള്ള മറ്റു കൂട്ടുകാരെയൊക്കെ കുറ്റം പറഞ്ഞു ഞാനൊരു പുണ്യാളനായി ഇരിക്കുക്കയായിരുന്നു. മറ്റുള്ളവരെ കുറ്റം പറയുമ്പോൾ എപ്പോഴും രണ്ടു കട്ട കൂട്ടിയിട്ടു പിടിക്കുകയെന്നുള്ളത് നമ്മുടെ ഒരു ഹോബിയാണല്ലോ. പറയുന്നത് പ്രത്യേകിച്ചും ശ്രീകുമാറിനേയും, സുഷിയേയും, മനോജിനെയും, ടോളിനെയൊക്കെ പറ്റിയൊക്കെയാകുമ്പോൾ കേൾക്കുന്നവർക്കു ഒട്ടും അതിശയോക്തി തോന്നുമെന്ന പേടിയും വേണ്ട.

വെടി പാറഞ്ഞിരിക്കുന്നതിനിടക്കു സ്പോൺസരുടെ വരവറിയിച്ചു കൊണ്ട് അതാ പടിഞ്ഞാറു നിന്നും ഫോർഡ് ഐകോണിന്റെ ഹലോജൻ വെളിച്ചം കേറ്റം കയറി എത്തി. കാർ സൈഡാക്കി മൊതലിറങ്ങി. ഫണ്ട് ഖജാൻഞ്ചിയെ ഏൽ‌പ്പിച്ച് സ്പോൺസർ ഞങ്ങളുടെ കൂട്ടത്തിൽ കൂടി. ബീവറേജസ്സിൽ എന്താ പൂരമെന്നു വിചാരിച്ചിട്ടാ ഇഷ്ട്ടാ… തളിക്കുളം സ്കൂൾ ഗ്രൌൻഡിൽ പണ്ട് രാജീവ് ഗാന്ധി വന്നപ്പൊഴാണു ഞാൻ ഇതു പോലെ മുളയൊക്കെ കെട്ടി ആൾക്കാരെ നിയന്ത്രിക്കുന്നത് കണ്ടിട്ടുള്ളത്. ഷിനു സ്ഥിരം കസ്റ്റമറായതു കൊണ്ട് മാത്രമാണു ബീവറേജസ്സിൽ നിന്നും അന്നു സാധനം സംഘടിപ്പിക്കാൻ സാധിച്ചതു. ഷിനു വിസിറ്റിങ്ങ് വിസയിൽ ഗൾഫിലേക്കു പോന്ന അന്നു അവൻ സ്ഥിരമായി ചെല്ലാറുള്ള 8:15pmനു വാടാനപ്പള്ളി ബീവറേജ് രണ്ടു മിനിറ്റു നേരത്തെക്ക് ലൈറ്റ് ഓഫാക്കി മൌനം ആചരിച്ചു എന്നു നാട്ടിലൊക്കെ സംസാരമുണ്ട്. സത്യാവസ്ഥ എനിക്കറിയില്ലട്ടോ.

ആറ്റുകാൽ രാധാക്രഷ്ണന്റേയോ കാണിപ്പയൂരിന്റേയൊന്നും വാരഫലം ഞാൻ കേൾക്കാറില്ലെങ്കിലും ശ്രീമതി കാണാപാടമാക്കുന്നതു കൊണ്ട് വൈകീട്ടു ഇറങ്ങുമ്പോഴേ പറഞ്ഞു ഗുളികൻ അവിടേയും രാഹു മറ്റോടത്തും നിക്കുന്നതു കൊണ്ട് പോലീസ് പീഡനം, മാനഹാനി എന്നിവയിൽ നിന്നും തലനാരിഴക്കു രക്ഷപെടുമെന്നാണു ഈ വാരഫലം പറയുന്നത് അതുകൊണ്ടു ഒന്നു സൂക്ഷിച്ചോളൂട്ടോ എന്ന ശ്രീമതിയുടെ വാക്കിനു എന്നത്തേയും പോലെ പുല്ലു വില കൽ‌പ്പിച്ചിട്ടാണു വീട്ടിൽ നിന്നും ഇറങ്ങിയത്.

പോ‍ലീസിന്റെ ഹിറ്റ് ലിസ്റ്റിൽ ഡിസ്റ്റൊൺഷ്യക്ക് എന്നും രാമപുരത്തെ പോലീസ് സ്റ്റേഷനിൽ കീരിക്കാടൻ ജോസിനുള്ള സ്ഥാനമായിരുന്നത് കൊണ്ടു ഞങ്ങൾ ഒരു റിസ്ക്ക് എടുക്കണ്ടാന്നു കരുതി തൊട്ടടുത്തു തന്നെ സനു പണിയുന്ന വീടിന്റെ തറയിലേക്ക് മാറ്റി അന്നത്തെ റിയാലിറ്റി ഷോ. ഷിനു സാധനം വാങ്ങി വരുന്നതു വരെ കാത്തിരിക്കനുള്ള ക്ഷമയില്ലാത്തതിനാൽ തത്ക്കാലം രമേഷിന്റെ അവിടെ ബാക്കിയുണ്ടായിരുന്ന ഒൽഡ് അഡ്മിറലിൽ ഞങ്ങൾ തുടങ്ങി. നിപ്പനായി ഒരോന്നു വീശിയിരിക്കുന്നതിന്റെ ഇടക്കു ഷിനു നാലെണ്ണവുമായി പറന്നെത്തി.

ഓരോന്നു വിട്ടു ഒന്നു ഉഷാറായിവരുന്ന നേരത്താണു വീട്ടിൽ നിന്നും മൊബയിലിൽ ഒരു വിളി. ഗസ്റ്റ് ഉണ്ടു പോലും!!! കൊറ്റായി മുത്തിയമ്മയാണെ മൊബയിലിനെ മനസ്സിൽ പ്രാകി മറ്റുള്ളവരോടായി ആറാം തംബുരാൻ സ്റ്റ്യലിൽ പറഞ്ഞു മൂന്നാമത്തെത് ഒഴിച്ച് അതിൽ ഐസ്സ് അലിയുന്നതിനു മുമ്പ് ഞാനിങ്ങെത്താം….
തുടരണമെന്നുണ്ട്………..

Thursday, November 6, 2008

പേരിൽ എന്തിരിക്കുന്നു…….

ക്രിക്കെറ്റ് കളി തലക്ക് പിടിച്ചു നടന്നിരുന്ന കാലം. ഒരു ഇരുപതു കൊല്ലം ആയിക്കാണും.

ഇന്നു ലോക ക്രിക്കെറ്റിൽ Australiaക്കുള്ള സ്ഥാനമയിരുന്നു വാടാനപ്പള്ളി പഞ്ചായത്തിൽ റെഡ് സ്റ്റാർ ക്ലുബിനു അന്നു ഉണ്ടായിരുന്നത്. ടീമിൽ അഞ്ചാറു പേർ ഒരു വിതം നന്നായി കളിക്കുന്നവരും ബാക്കിയുള്ളവർ ബോളിനു കാശെടുക്കുന്നതു കൊണ്ട് ടീമിൽ സ്ഥാനാം കണ്ടെത്തുന്നവരുമായിരുന്നു. ആഴ്ച്ചയിൽ മുന്നു നാലു് വട്ടം പീടികയിൽ പോകാൻ ചേൻസു് കിട്ടിയിരുന്നതു ക്കൊണ്ട് എനിക്കു രണ്ടാമത്തെ വിഭാഗത്തിൽ കയറിപ്പറ്റാൻ സാധിക്കാറുണ്ട്.

അന്നും പതിവു് തെറ്റിക്കാതെ ഞാനും, ലംബൂവും, ബ്ലേഡും, പനക്കയും, വളവനും, മറ്റുള്ളവരും കൂടി ലുട്ടാപ്പി കുന്തത്തിന്മേലെ കയറി പായുന്നതു പോലെ തളികുളത്ത് ഒരു റ്റൂർണമെന്റിനു സൈക്ലിൽ വെച്ചു പിടിക്കുകയായിരുന്നു. പോക്കെറ്റ് മണീസിനു വലിയ ബുദ്ധിമുട്ടാണു. ആഴ്ച്ചയിൽ മുന്നു നാലു് പ്രാവിശ്യത്തിനേക്കാൾ കൂടുതൽ പീടികയിൽ പോകാനും അവസരം ലഭിക്കാറില്ല. അതു കൊണ്ട് സൈക്കിൾ തന്നെ ശരണം.

കീഴ്പോട്ടളന്നാലും മേപ്പോട്ടളന്നാലും ആകെ മൊത്തം 5 അടി 5 ഇഞ്ചിൽ താഴെ മാത്രം നീളമുള്ള സുധിയെ കുറിച്ചു പറയാൻ വിട്ടു പോയി. അന്നും… ഇന്നും സൌന്ദര്യ സംരക്ഷണം അവന്റെ വിക്ക്നെസ്സാണു കൂടെ പഞ്ചരയടി ഒരു ഹൊബിയും. കോളേജിൽ പഠിക്കുന്ന കാലത്തു കണ്ണു കെട്ടി വിട്ടാൽ പോലും മണും നോക്കി പെൺകുട്ടികളുടെ പേരു പറയാൻ മാത്രം കഴിവുള്ള ഒരേഒരാളെ അന്നു S.N. കോളേജിൽ പടിച്ചിരുന്നുള്ളു എന്നാണു പറയപ്പെട്ടിരുന്നതു് (കടപ്പാട്‌ സനുവിനോട്‌). പലരും തന്നെ സിനിമ നടൻ ദിലീപ് എന്നാണു വിളിക്കുന്നതെന്ന് അവൻ അവകാശപെട്ടിരുന്നെങ്കിലും അതു ഏഴരക്കൂട്ടത്തിലെ ദിലീപാണെന്നാണു ഞങളുടെ ഇടയിൽ പൊതുവേയുള്ള അടക്കം പറച്ചിൽ. അല്ല….. ഇനിയിപ്പോ കഷണ്ടിക്കു് ഗൾഫ് ഗേറ്റ് പോലെ അസൂയക്കു് വല്ല രൂപവും ഭാവവും മാറ്റാൻ കഴിയുന്ന എന്തേങ്കിലും കണ്ടു പിടിക്കുമ്പോൾ ഞങൾ മറിച്ചു ചിന്തിക്കാം. ഫെയർ & ലവ്വലിയിലുള്ള വിശ്വാസം നഷട്ടപ്പെട്ടു തുടങിയതു് കൊണ്ടായിരിക്കണം അന്നു കളിക്കാൻ വിളിച്ചിട്ടും അവൻ വന്നില്ല.

ഞങളുടെ മെയിൻ റോഡിലേക്കുള്ള പ്രയാണത്തിനിടെക്കു് എതിരെ വന്നിരുന്ന ഗർഭിണിയേയും ഭർത്താവിനേയും ശ്രദ്ധിക്കാൻ സാധിച്ചില്ല. സാധാരണ അങിനെ വരാൻ ഒരു വഴിയും ഇല്ലത്തതാണു. കാരണം വേറെ ഒന്നും അല്ല. ഒരു ഈർക്കിലിയിൽ സാരി ചുറ്റിയാൽ വരെ അതിനെ വെറുതെ വിടാത്ത ആളാണു പനക്ക. കഷ്ടകാലത്തിനെങാനും ഒരു പെണ്ണു വന്നു മുന്നിൽ പെട്ടാൽ അതിന്റെ ചോര മുഴുവൻ ഊറ്റി കുടിച്ചിട്ടേ വിടു. അന്നോക്കെ പ്രായമയ പെങ്കുട്ടികളുള്ള മാതാപിതാക്കൾക്ക് ഹർത്താലും, ബസ്സ് പണിമുടക്കൊ ഒന്നും പ്രശ്നമല്ലായിരുന്നു കാരണം ഞങളേപൊലെയുള്ള അഞ്ചാറു തണ്ടും തടിയുമുള്ള വായിനോക്കികൾ അവരെ ഒരു പോറലും ഏൽപ്പിക്കാതെ സ്ക്കൂളിൽ കൊണ്ടാക്കുയും തിരിച്ചു വീട്ടിൽ എത്തിക്കുകയും എന്ന ഡ്യൂട്ടി യാതൊരു മുടക്കവും ഇല്ലാതെ ചെയ്യതു പോന്നിരുന്നല്ലോ…. പ്രതിഫലമായിട്ടു ചിലപ്പോൾ തിരിച്ചു ഒരു ആക്കിയ ചിരിയെങ്കിലും കിട്ടിയാൽ അന്നത്തെ കാര്യം കുശാൽ. ഇന്നു ഇപ്പോ ജോലിക്കുപോകുന്നതിനു പോലും അത്ര ക്രത്യനിഷ്ഠ പാലിക്കാൻ സാധിച്ചിട്ടില്ല!!!!!

സുധി കളിക്കാൻ വരുന്നില്ല എന്ന വിഷയം ഒരു ചൂടേറിയ ചർച്ചയായതു കൊണ്ടായിരിക്കാം എതിരെ കടന്നു പോയ ദംമ്പതികളെ ശ്രദ്ധിക്കാൻ കഴിഞ്ഞില്ല. അന്നു കേപ്റ്റ്ൻ കൂടിയായ ലംബു ഇനി ഞങളാരെങ്കിലും ടീമിൽ കയറി പറ്റാൻ വേണ്ടി അവനെ വിളിക്കാത്തതാണൊ എന്ന സംശയമുള്ളതുകൊണ്ട് അവന്റെ അഭിപ്രായം വളരെ കടുപ്പിച്ചു തന്നെ പറഞ്ഞു. “സുധീനെ ഞാൻ വിളിച്ചെങ്കിൽ വന്നേനെ. “

അതു അവന്റെ ജീവിത്തിന്റെ വ്ഴിതിരിവാകാൻ മാത്രം കെല്പുള്ള സുരേഷ് ഗോപി സ്റ്റ്യയിൽ ഡയലോഗായിരുന്നു എന്നു മനസ്സിലാക്കാൻ കളി കഴിഞ്ഞു തിരിച്ചു വരേണ്ടിവന്നു. ലുംബുവിനെ പറ്റി പറയാനാണെങ്കിൽ…..കുറച്ചോന്നുമല്ല..ഇപ്പോ തന്നെ പൊസ്റ്റിന്റെ നീളം കൂടി…അതുകൊണ്ട് അവനെ പറ്റി വിശദമായി ഒരു പൊസ്റ്റ് തന്നെ പീന്നിടു ഇടാം. അവന്റെ അച്ച്ഛൻ ഒരു പാവം പോലീസുകരനാണു. കാക്കി ഇട്ടാൽ ഏത് പാവപെട്ടവനും നെഞ്ചും തള്ളി മീശയും പിരിച്ചു് ഫുള്ള് സ്റ്റൊപിനു പകരം രണ്ടു തെറിയും പറയുന്ന സാധാരണ പോലീസാക്കി മാറ്റാൻ കഴിയുന്ന പോലീസ് ട്രയിനിങിനു പോലും അവന്റെ അച്ച്ഛനിൽ യാതൊരു മാറ്റവും ഉണ്ടാക്കാൻ പറ്റിയിട്ടില്ല. വായയിൽ വിരലിട്ടാൽ വരെ കടിക്കാത്ത പ്രക്രതം. ഏതാണ്ട്‌ അങിനെ ഒക്കെ തന്നെയാണു അവന്റെ സ്വഭാവവും. ലംബു എന്ന പെരു് അന്വർത്ഥമാക്കുന്ന ശരീര പ്രക്രതം. ആറടി ഉയരമുണ്ടെങ്കിലും തലയ്ക്കകത്ത് വലിയ ആൾ താമസം ഇല്ല എന്നാണു മനോജിന്റേയും ശ്രീകുമാറിന്റേയും ഭാഷ്യം.

കളി കഴിഞ്ഞു വരുമ്പോൾ പൂമുഖത്ത് രണ്ടു പേരിരുന്നു അച്ച്ഛനുമായി സംസാരിക്കുന്നതു കണ്ടെങ്കിലും ഏപ്പോഴെത്തേയും പോലെ മുൻ വശത്ത് ആരെയെങ്കിലും കണ്ടാൽ നമ്മുടെ ഗ്രഹപ്രവേശം അടുക്കള വഴിയാക്കുന്ന പതിവു മാറ്റിയില്ല. അടുക്കള വഴി കയറിയതിന്റെ മെയിൻ ഉദ്ദേശം ലൈറ്റായിട്ടു ഒരു കിണ്ണം ചോറും ഇത്തിരി മീച്ചാറും കൂട്ടി ഒരു പിടുത്തം പിടിക്കാൻ വേണ്ടിയാണെന്ന് എടുത്ത് പറയണ്ട കാര്യം ഇല്ലല്ലോ..

അടുക്കളയിൽ കയറി അമ്മയുടെ “ബോഡി ലാങ്ഗേജിൽ” എന്തോ ഒരു “സ്പെല്ലിങ് മിസ്റ്റേക്ക്” കണ്ടപ്പോൾ തന്നെ കാര്യം പന്തിയല്ലെന്ന് മനസ്സിലായി. അമ്മയെ ഒന്നു സോപ്പിട്ടു എന്താണു പ്രോബളം എന്ന് അറിയാൻ ശ്രമിക്കുന്നതിന്റെ ഇടയ്ക്ക് തന്നെ അച്ച്ഛന്റെ വിളി കേട്ടു.

“ടാ.. ഇവിടേക്കു വന്നേ“
“എന്തേ…!“
അവിടെ ഇരിക്കുന്ന രണ്ടു പേരെ ചൂണ്ടി അച്ച്ഛൻ ചോദിച്ചു.. നീ ഇവരെ അരിയോ?
“ങം..പാറൻ വൈദ്യരെ അറിയും.“
മറ്റാളെയോ?
“ഇല്ല.“
അപ്പോഴാണു അവൻ പാറൻ വൈദ്യരുടെ കൂടെയിരിക്കുന്ന ആളെ ശ്രദ്ധിച്ചതു തന്നെ. കണ്ടു പരിചയമില്ല. ഈ നാട്ടുകാരനൊന്നുമല്ല. ഒരു നല്ല കട്ട. സൽമാൻ ഖാന്റെ അത്രെ വരില്ലയെങ്കിലും നമ്മുടെ ഇന്ദ്രൻസിനേക്കാൾ ഭേദമാണു`.

അടുത്തത് അയാളുടെ വകയായി ചോദ്യം. “എന്നെ അറിയില്ലേ?”
“ഇല്ല.“
എന്നെ നീ കാലത്ത് കണ്ടില്ലേ?
“ങുഹും”
എന്റെ ഭാര്യയെ നീ അറിയും..
“ചേട്ടനെ തന്നെ അറിയില്ല. പിന്നെയല്ലേ ചേട്ടന്റെ ഭാര്യയെ”
“പേരു പറഞ്ഞാൽ നീ അറിയും…സുധീന!“
“ഇല്ലെന്നേ ഞാൻ അറിയില്ല.”
അപ്പോ കാലത്ത് ഞങളുടെ മുന്നീവെച്ചു നീ അല്ലേ പറഞ്ഞത് “സുധീന നീ വിളിച്ചെങ്കിൽ ഇറങി വന്നേനെ എന്നു!!!!

മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു എന്ന് സിനിമയിൽ ബോംബ് പൊട്ടിട്ട് ജഗതി എഴുന്നേറ്റു വരുന്ന സീനിനോട് സമാനമയിരുന്നു അവന്റെ അപ്പോഴത്തെ അവസ്ഥ.

ഇതിന്റെ തുടർച്ചയായി “സ്ത്രി” എന്ന മെഗാ പരമ്പരെയെ വെല്ലുന്ന സംഭവബഹുലമായ എപ്പിസോടുകൾ തന്നെ അരങെറുകയുണ്ടായി. അതു ഇനി എപ്പോഴെങ്കിലും പൊസ്റ്റു ചെയ്യാം.

എന്തായലും അവസാനം അവൻ ത്രിശ്ശൂരിൽ നിന്നും ബോംബേക്കുള്ള ട്രെയിനിൽ S2 റിസർവേഷൻ കമ്പാർട്ടുമെന്റിൽ പതിനേഴാം നമ്പർ സീറ്റു കണ്ടെത്തിയതോടെ കേരളത്തിൽ പാഠപുസ്തക വിവാദം അവസാനിച്ചതു പോലെ അങം ഇങം എത്താതെ ഞങളും ശുഭം എന്നെഴുതി ഈ വിവദം അവസാനിപ്പിച്ചു.